KERALA
ബജറ്റിനെതിരെ വ്യാപക പ്രതിഷേധം : മുഖ്യമന്ത്രിയുമായി എം.വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി

കൊച്ചി: സംസ്ഥാന ബജറ്റിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ച നടത്തി. ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് കൊച്ചിയിൽ പ്രതികരിച്ചു.
കേന്ദ്രം കേരളത്തെ വീര്‍പ്പുമുട്ടിക്കുകയാണെന്നും. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കേന്ദ്രം നല്‍കുന്നില്ലെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റില്‍ സിപിഎമ്മിനുള്ളില്‍ തന്നെ വ്യത്യസ്താഭിപ്രായം ഉള്ളതായും വിവരമുണ്ട്. ബജറ്റില്‍ പ്രതിപക്ഷം മന്ത്രിമാര്‍ക്കെതിരേ കരിങ്കൊടി കാണിക്കലുള്‍പ്പെടെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയുമായ് കൂടി കാഴ്ച നടത്തുന്നത്.
ബജറ്റിനെതിരേ പ്രതിഷേധവുമായി സംസ്ഥാനത്ത് പലയിടത്തും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. പലഭാഗത്തും മന്ത്രിമാരെ വഴിതടഞ്ഞു. കൊച്ചി ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിക്കെതിരേയും പ്രതിഷേധം ഉയര്‍ന്നു. കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്തു.