Crime
കാലുമാറി ശസ്‌ത്രക്രിയ നടത്തി എന്ന പരാതിയിൽ കുറ്റസമ്മതം നടത്തി ഡോക്‌ടർ

കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്‌നയുടെ കാലുമാറി ശസ്‌ത്രക്രിയ നടത്തി എന്ന പരാതിയിൽ കുറ്റസമ്മതം നടത്തി ഡോക്‌ടർ. നാഷണൽ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയ്‌ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ ബഹിർഷാൻ തുറന്നുപറയുകയായിരുന്നു.
താൻ തയ്യാറെടുപ്പ് നടത്തിയത് സജ്‌നയുടെ ഇടതുകാലിൽ ശസ്ത്രക്രിയ നടത്താനാണെന്നും എന്നാൽ നടത്തിയത് വലത്തേകാലിലെ ശസ്‌ത്രക്രിയയാണെന്നും ഡോക്‌ടർ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ പറയുന്നു. ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയാണ് ഡോ.പി. ബഹിർഷാൻ. ‘സത്യത്തിൽ ഇടത് കാലിന് വേണ്ടിയാണ് ഞാൻ മുന്നൊരുക്കങ്ങളൊക്കെ നടത്തിയത്. നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല.’ ഡോക്‌ടർ പറയുന്നു.ഡോക്‌ടർ പറയുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. അശ്രദ്ധമായ ചികിത്സയ്‌ക്കാണ് നടക്കാവ് പൊലീസ് ഡോക്‌ടർക്കെതിരെ കേസെടുത്തത്. കാലുമാറി ശസ്‌ത്രക്രിയ എന്ന പരാതിയ്ക്ക് പിന്നാലെ നിർബന്ധപൂർവം ഡിസ്‌ചാർജ് വാങ്ങി തുടർചികിത്സയ്‌ക്ക് മെഡിക്കൽ കോളേജിൽ സജ്‌നയെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ ഇടത്‌കാലിന് തന്നെയാണ് ശസ്‌ത്രക്രിയ വേണ്ടിയിരുന്നതെന്ന് തെളിയുകയായിരുന്നു. സംഭവത്തിൽ ഡിഎംഒയുടെ അന്വേഷണം തുടരുകയാണ് . ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം.