Crime
എസ്എഫ്ഐ പാനലിൽ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി സർവകലാശാല.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളെജിൽ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പാനലിൽ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേരള സർവകലാശാല. കോളെജിലെ യുയുസി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർഥിയുടെ പേര് യൂണിവേഴ്സിറ്റിയിലേക്ക് അയച്ച യുയുസി ഭാരവാഹികളുടെ ലിസ്റ്റിൽ തിരുകിക്കയറ്റിയെന്നാണ് ആരോപണം.
അതേ സമയം സർവകലാശാലയ്ക്ക് നൽകിയ യുയുസി ഭാരവാഹികളുടെ ലിസ്റ്റിൽ പിശകു പറ്റിയതിനാൽ തിരുത്തുന്നതായി പ്രിൻസിപ്പാൾ ഡോ. ഷൈജു സർവകലാശാലയെ അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 12ന് കോളെജിൽ നടത്തിയ യുയുസി തെരഞ്ഞെടുപ്പിൽ എസ്എഫ് ഐ പാനലിൽ നിന്ന് അനഘ, ആരോമൽ എന്നിവരാണ് വിജയിച്ചത്. എന്നാൽ കോളെജിൽ നിന്ന് സർവകലാശാലയിലേക്ക് നൽകിയ ലിസ്റ്റിൽ അനഘയ്ക്കു പകരം ബിഎസ് സി ഒന്നാം വർഷ വിദ്യാർഥിയായ എ.വിശാഖിന്‍റെ പേരാണ് നൽകിയിരുന്നത്. അനഘ സ്ഥാനത്തു നിന്ന് പിന്മാറിയതിനാലാണ് മറ്റൊരു വിദ്യാർഥിയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് കോളെജ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ വിശാഖ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ് യു സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
വിശാഖിനെ കേരള സർവകലാശാല ചെയർമാൻ ആക്കുവാൻ ലക്ഷ്യമിട്ടാണ് എസ് എഫ് ഐ ഈ നീക്കം നടത്തിയതെന്നാണ് ആരോപണം. 26നാണ് സർവകലാശാല ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.