Crime
ലോകായുക്ത അന്വേഷണം പുരോഗമിക്കുന്നതിനിടെയുള്ള തീപ്പിടുത്തത്തിൽ ദുരൂഹത. ഇത് സ്ഥിരം പരിപാടി

തിരുവനന്തപുരം: അഴിമതിയില്‍ അന്വേഷണം നടക്കുമ്പോഴുള്ള തീപ്പിടിത്തം തെളിവുകള്‍ നശിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
കോവിഡ് കാലത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ലോകായുക്തയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആദ്യം കൊല്ലത്തും ഇപ്പോള്‍ തിരുവന്തപുരത്തും തീപ്പിടിത്തമുണ്ടായിരിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതില്‍ വലിയ ദുരൂഹതയുണ്ട്. കൊല്ലത്തുണ്ടായ അതേ കാരണത്താല്‍ തിരുവന്തപുരത്ത് തീപ്പിടിച്ചുവെന്നത് അവിശ്വസനീയമാണ്. ഗോഡൗണില്‍ പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്രട്ടറിയേറ്റില്‍ ഇ.ഡി.യും എന്‍.ഐ.എയും അന്വേഷണം നടത്തിയിരുന്ന പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ ഓഫീസിന് തീപിടിച്ചു. ഏതെങ്കിലും കേസില്‍ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ തീപിടിക്കുന്നത് സ്വാഭാവികമാകുന്നു. മുഴുവന്‍ ദുരൂഹതയും അഴിമതിയുമാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍. അവിടെ നടക്കുന്ന മുഴുവന്‍ ക്രമക്കേടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.