Crime
കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23-ന് ഹാജരാകണം
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23-ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരാകില്ലെന്ന് സുധാകരന്‍ അറിയിച്ചതോടെയാണ് പുതിയ നോട്ടീസ് നല്‍കിയത്. ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം സുധാകരന്‍ ചോദിച്ചിരുന്നു.
കേസില്‍ സുധാകരനെതിരേ തെളിവുകള്‍ ശക്തമായതിനാല്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ബുധനാഴ്ചത്തെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് സുധാകരന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വീണ്ടുമൊരു നോട്ടീസ് കൂടി നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സുധാകരന്‍ നിലപാട് തുടര്‍ന്നാല്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം.ടി. ഷമീര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. സുധാകരന്‍, മോന്‍സന്റെ കൈയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
