Connect with us

Crime

കെ.എം ഷാജിക്ക് പണി വരുന്നു. വീട് നിര്‍മ്മിച്ചത് അനധികൃതം തന്നെ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കും

Published

on


കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നികുതികുരുക്കു വരുന്നു. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്.3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിരുന്നില്ല.

അദ്ദേഹത്തിന്റെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്.അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. ഇതേ തുടര്‍ന്നാണ് ഷാജിയുടെ വീടും വിവാദമായത്.

Continue Reading