Crime
സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം: ജാമ്യത്തുക വെട്ടിച്ച ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി

തിരുവനന്തപുരം : സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് ആരോപിച്ചു ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും മുൻ ഏരിയ കമ്മിറ്റി അംഗം പരാതി നൽകി.
സമരക്കേസിൽപ്പെട്ടവരെ ജാമ്യത്തിലിറക്കാൻ എട്ടുലക്ഷം രൂപ പിരിച്ചിരുന്നു. കേസ് വെറുതെ വിട്ടതിനാൽ ഈ തുക തിരികെ ലഭിച്ചെന്നും ഇതു പാർട്ടിക്കു നൽകിയില്ലെന്നും മുൻ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതിയില്‍ പറയുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് പുതിയ ആരോപണം. ചാല ഏരിയ കമ്മിറ്റിയിലാണു ഫണ്ട് തട്ടിപ്പ് ആരോപണം ഉണ്ടായത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പ്രതിഷേധത്തിനിടെ 8 സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ ജാമ്യത്തിലിറക്കാനാണ് 8 ലക്ഷംരൂപ പിരിച്ചെടുത്തത്.10 ലോക്കൽ കമ്മിറ്റികളാണു പണം പിരിച്ചത്. ഒരു വർഷം മുൻപ് കേസ് പിൻവലിച്ചതോടെ തുക പ്രതികളുടെ അക്കൗണ്ടിലെത്തി. ഒരു ലക്ഷം രൂപയാണ് ഓരോ ആളിന്റെയും അക്കൗണ്ടിലെത്തിയത്. ഏരിയ നേതാക്കൾക്കു പ്രവര്‍ത്തകർ പണം കൈമാറി. ഈ തുക പാർട്ടി അക്കൗണ്ടിലേക്കു കൈമാറാനോ ചെലവ് കമ്മിറ്റികളിൽ അവതരിപ്പിക്കാനോ നേതാക്കൾ തയാറായില്ല. പണം തട്ടിയെടുത്തവർക്കെതിരെ നടപടി വേണമെന്നാണ് പരാതി.