KERALA
മുഖ്യമന്ത്രിയ്ക്ക് ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം .മാസം 80 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മുഖ്യമന്ത്രിയ്ക്ക് ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം മാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ അന്തിമ തീരുമാനമായി.രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും.
2020ലായിരുന്നു ഹെലികോപ്ടർ ആദ്യമായി വാടകയ്ക്കെടുത്തത്. വൻ ധൂർത്തെന്ന് ആക്ഷേപം ഉയർന്നതോടെ അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ പിന്നീട് പുതുക്കിയില്ല. രണ്ടര വർഷത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിയ്ക്കായി ഹെലികോപ്‌ടർ എത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ മന്തിസഭാ യോഗത്തിൽ തീരുമാനമായിരുന്നു.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്‌ടർ വാടകയ്ക്ക് നൽകുന്നത്. 20 മണിക്കൂർ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക വാങ്ങുന്നത്. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്.മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങി പൊലീസിന്റെ ആവശ്യങ്ങൾക്കാണ് ഹെലികോപ്‌ടർ വാങ്ങുന്നതെന്നാണ് വിശദീകരണമെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകൾക്കായിരിക്കും പ്രധാനമായും ഉപയോഗിക്കുക. അടുത്ത മാസം ആദ്യ ആഴ്‌ചയിൽ തന്നെ കോപ്‌ടർ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.