KERALA
സാമ്പത്തിക പ്രതിസന്ധി സഭ നിർത്തിവച്ച് ഒരു മണിമുതൽ മൂന്നു മണിവരെയാവും ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ ചർച്ച. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സർക്കാർ അംഗീകരിക്കുകയായിരുന്നു. സഭ നിർത്തിവച്ച് ഒരു മണിമുതൽ മൂന്നു മണിവരെയാവും ചർച്ച നടക്കുക. വിശദമായ ചർച്ച നടക്കട്ടെ എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. വിഷയം സഭ നിർത്തി വച്ചു തന്നെ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പല വട്ടം ചർച്ചകൾ നടന്നിട്ടുണ്ടെന്നും എല്ലാം എല്ലാവർക്കും അറിയാവുന്നതാണെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. കേന്ദ്ര സർക്കാരിന്‍റെ സംസ്ഥാനത്തോടുള്ള സമീപനം അടക്കം പലവട്ടം ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. എന്നാൽ അടിയന്ത പ്രമേയം ലഭിച്ചതിനാൽ സഭയിൽ വീണ്ടും ചർച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി എംഎൽഎ റോജി.എം. ജോണാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സഭ ആരംഭിച്ച് മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് സഭ നിർത്തിവച്ച് ചർച്ച നടത്തുന്നത്. സമ്മേളനത്തിന്‍റെ ആദ്യദിനം സോളാർ കേസുമായി ബന്ധപ്പെട്ട് സഭ നിർത്തിവച്ച് ചർച്ച നടന്നിരുന്നു.