Crime
മന്ത്രി രാധാകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം പൂജാരി ശുദ്ധി നിലനിര്‍ത്താന്‍ മറ്റുള്ളവരെ സ്പര്‍ശിക്കരുത്. ഇതിന് ഉച്ചനീചത്വമോ ജാതി വിവേചനവുമായോ ബന്ധമില്ല

തിരുവനന്തപുരം: ക്ഷേത്രത്തില്‍ വെച്ച് ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ അഖില കേരള തന്ത്രി സമാജവും അഖില കേരള ശാന്തി ക്ഷേമ യൂണിയനും. മന്ത്രിയുടെ വിമര്‍ശനം തെറ്റിദ്ധാരണ മൂലമാണ്. ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിര്‍ത്താന്‍ മറ്റുള്ളവരെ സ്പര്‍ശിക്കരുത്. ഇതിന് ഉച്ചനീചത്വമോ ജാതി വിവേചനവുമായോ ബന്ധമില്ലെന്ന് അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ വ്യക്തമാക്കി.
മന്ത്രി രാധാകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി സമാജം പുറത്തിറക്കിയ വാർത്താക്കുറിപ്പിലും പറയുന്നു. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോൾ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
തന്ത്രി സമാജത്തിന്റെ വിശദീകരണം ഇങ്ങനെ:
സാമുദായിക ഐക്യം തകർക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ദുരുദ്ദേശ്യപരമയ വിവാദ വിഷയങ്ങളിൽ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുത്. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണ്. കേരളാചാരപ്രകാരം ക്ഷേത്രങ്ങളിൽ പാലിക്കുന്ന ശുദ്ധമെന്നത് തീർത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല.
ഇപ്പോൾ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്. പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തിൽ അപ്പോൾ മാത്രം വിളക്കു കൊളുത്താൻ നിയുക്തനായ മേൽശാന്തി പൂജയ്ക്കിടയിലാണു വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടൻ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവർത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കർമം പൂർത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവർത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചു തന്നെ അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ടു മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിനു പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തി ചെയ്തിരുന്ന പൂജാരിമാർക്കെതിരെ അവർ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ഗുരുതരമായ കേസ് ചാർജ് ചെയ്തിരിക്കുന്നു.
യാഥാർഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി ജാതി, വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്നു ചിലർ ചെയ്യുന്നത്. തികച്ചും നിർദോഷമായ ഒരു പ്രവർത്തിയെ ദുർവ്യാഖ്യാനം ചെയ്യുകയും സമൂഹത്തിൽ സാമുദായിക സ്പർദ്ധ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അയിത്തം നിലനിൽക്കുന്നു എന്ന പേരിൽ സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശ്യപരമയ വിവാദങ്ങളിൽ യഥാർഥ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം അഭ്യർഥിക്കുന്നു. ക്ഷേത്ര ആചാരങ്ങൾക്ക് എതിരായി നിരന്തരം നടക്കുന്ന ഇത്തരം അപനിർമിതികളിൽ അഖില കേരള തന്ത്രി സമാജം സംസ്ഥാന കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.”