Crime
വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ കെഎം ഷാജിക്ക് നൽകാൻ കോടതി ഉത്തരവ്

കൊച്ചി: വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. പണം ഷാജിക്ക് തിരിച്ച് നൽകാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു.അനധികൃത സ്വത്ത് സമ്പാദനകേസിലെ റെയ്ഡിനിടയിൽ വിജിലൻസ് അനധികൃതമായി പണം പിടിച്ചെടുത്തെന്നായിരുന്നു ഹരജി.
കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ ഷാജിയുടെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നായിരുന്നു. ഷാജിയുടെ വാദം. തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു വിജിലൻസിന്റെ നടപടി.പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെകോഴിക്കോട് വിജിലൻസ്‌കോടതി തള്ളിയിരുന്നു. കോഴിക്കോട് ഒന്നരകോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്റെ പരാതിയിലാണ് കെ.എം. ഷാജിയ്‌ക്കെതിരെകേസ് എടുത്തത്.കേസിലെ തുടർനടപടികൾനേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.അഴീക്കോട് ഹൈസ്‌കൂളിൽ പ്ളസ് ടു അനുവദിക്കാൻ സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചും ഷാജിക്കെതിരെ വിജിലൻസും, എൻഫോഴ്‌സ്‌മെന്റും കേസെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഇരുകേസുകളും ഹൈക്കോടതി റദ്ദാക്കുകയും ചെയ‌്‌തു.