Crime
കൺവെൻഷൻ സെന്ററിൽ സ്‌ഫോടക വസ്‌തു സ്ഥാപിച്ചത് ആറിടത്ത് .സംഭവത്തിന്റെ ദൃശ്യങ്ങളും പ്രതി തത്സമയം പകർത്തി

കൊച്ചി: ഒരു ദിനം മുഴുവൻ ആശങ്കയുണ്ടാക്കിയ കളമശേരി സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ ചുരുളഴിയുന്നു. ഇന്നലെ പൊലീസിന് കീഴടങ്ങിയ കൊച്ചി സ്വദേശിയായ ഡോമിനിക് മാർട്ടിൻ തന്നെയാണ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നത്. യൂട്യൂബ് നോക്കി ഐ.ഇ.ഡി തയ്യാറാക്കാൻ പഠിച്ച മാർട്ടിന് ബോംബ് തനിയെ തയ്യാറാക്കാനുള്ള സാങ്കേതിക ജ്ഞാനമുണ്ടെന്നാണ് വിവരം. ഇയാൾ ഫോർമാനായി ജോലി നോക്കിയ സമയത്തെ അറിവാണ് ഇതിന് സഹായമായത്. എട്ട് ലിറ്റർ പെട്രോളാണ് ഇതിനായി ഉപയോഗിച്ചത്.
തൃപ്പൂണിത്തുറയിൽ നിന്നാണ് പെട്രോൾ വാങ്ങിയത്. ഒപ്പം ബോംബിനാവശ്യമായ സാധനങ്ങളും ഗുണ്ടും വാങ്ങിയതിനെ സംബന്ധിച്ച വിവരങ്ങളും ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്നാണ് വിവരം പുറത്തുവരുന്നത്. രാവിലെ ഏഴ് മണിയോടെ കൺവെൻഷൻ സെന്ററിലെ കസേരകളുടെ അടിയിൽ ബോംബുവച്ചു. ഈ സമയം ഹാളിൽ മൂന്നുപേരെ ഉണ്ടായിരുന്നുള്ളു.സ്ഫോടനത്തിനായി 50ഓളം ഗുണ്ടുകൾ പ്രതി ഉപയോഗിച്ചതായാണ് ലഭ്യമായ വിവരം. പ്ളാസ്‌റ്റിക് കവറുകളിൽ പെട്രോൾ നിറച്ച് കൺവെൻഷൻ സെന്ററിൽ ആറിടത്തായി വച്ചു. ഇതിനോട് ചേർത്ത് ബോംബ് ഘടിപ്പിച്ചിരുന്നു. ശേഷം റിമോട്ട് കൺട്രോളിലൂടെ സ്ഫോടനം നടത്തി. മൂന്ന് ബോംബുകളാണ് പൊട്ടിയത്.സംഭവത്തിന്റെ ദൃശ്യങ്ങളും പ്രതി തത്സമയം പകർത്തി.തന്റെ തറവാട് വീട്ടിന്റെ ടെറസിൽ വച്ച് ബോംബ് തയ്യാറാക്കിയ ശേഷം മാർട്ടിൻ ഇത് പരീക്ഷിച്ച് നോക്കിയിരുന്നില്ല.