Crime
എം.സി ഖമറുദ്ദീനെ രണ്ടു ദിവസത്ത പോലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോഡ് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എം.എൽ.എ. എം.സി. ഖമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഖമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റി. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി.
കാസർകോഡ് മുൻ ഡി.സി.സി പ്രസിഡണ്ടും അഭിഭാഷകനുമായ സി.കെ. ശ്രീധരനാണ് ഖമറുദ്ദീന് വേണ്ടി കോടതിയിൽ ഹാജരായത്. ക്രിമിനൽ കുറ്റം നടന്നതായി പരാതിക്കാർ പോലും ഖമറുദ്ദീന് എതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ശ്രീധരൻ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളുടെ പേരിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടാനോ റിമാൻഡ് ചെയ്യാനോ സാധിക്കില്ലെന്നും ശ്രീധരൻ ചൂണ്ടിക്കാണിച്ചു.
എന്നാൽ 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഈ ഘട്ടത്തിൽ തന്നെ തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. തെളിവുകളും അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അതിനാൽ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു