Education
കുസാറ്റ് കാംപസിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയായി

കൊച്ചി: കളമശ്ശേരിയിൽ കുസാറ്റ് കാംപസിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയായി. അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലും സാറാ തോമസ്, ആൽബിൻ ജോസഫ് എന്നിവരുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കുസാറ്റ് വി.സിക്കും രജിസ്ട്രാർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
കളമശ്ശേരി കുസാറ്റിലെ വിദ്യാർഥികളും മരിച്ചവരുടെ ബന്ധുക്കളും പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയുടെ മുമ്പിൽ എത്തിയിരുന്നു. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിന് വെക്കും.
കിൻഡർ ആശുപത്രിയിൽ 18 പേരെ ആയിരുന്നു ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 16 പേരെ നിലവിൽ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടുപേർ മാത്രമാണ് ഇപ്പോൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർക്ക് ഏറ്റവും വിദഗ്ദമായ ചികിത്സ ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച സാറയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരിക്കും സംസ്കാരം. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും.
കളമശ്ശേരി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിലാണ് വിദ്യാർഥികളടക്കം നാലുപേർ മരിച്ചത്. സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻറിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആൽവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി.