Crime
യുപിയിൽ പൊലീസിനെതിരേ വെടിവയ്പ്പ്; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിൽ പൊലീസിനു നേരെയുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കനോജ് ജില്ലയിലുണ്ടായ ആക്രമണത്തിൽ 28 വയസ്സുള്ള കോൺസ്റ്റബിൾ സച്ചിൻ രാഥിയാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ മുന്ന യാദവ് എന്നറിയപ്പെടുന്ന അശോക് കുമാറും കുടുംബവുമാണ് പൊലീസിനു നേരെ വെടിയുതിർത്തത്. പൊലീസിന്‍റെ തിരിച്ചടിയിൽ മുന്ന യാദവിനും മകനും വെടിയേറ്റു. ഇവരെ കനോജിലുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ഇരുപതോളം കേസുകളിൽ പ്രതിയായിരുന്ന മുന്ന യാദവിനെതിരേ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ വീട്ടിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഛിഭ്രമോ, വിഷുൺഗഡ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം സംയുക്തമായി നടത്തിയ പരിശോധന നടത്തുന്നതിനിടെയാണ് മുന്നാ യാദവും ഭാര്യയും മകനും നിറയൊഴിക്കാൻ തുടങ്ങിയത്. ഉടൻ തന്നെ കൂടുതൽ പൊലീസ് സംഘത്തെ സ്ഥലത്തെത്തിച്ചു.
തുടയിൽ വെടിയേറ്റ സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുന്ന യാദവിന്‍റെയും കുടുംബത്തിന്‍റെയും കൈയിൽ നിന്ന് രണ്ടു പിസ്റ്റളുകളും ഡബിൾ ബാരൽ റൈഫിളും കണ്ടെത്തിയിട്ടുണ്ട്.