KERALA
5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്നനിലപാടിലുറച്ച് കേന്ദ്രം, 10,000 കോടിരൂപ വേണമെന്ന് കേരളം

ന്യൂഡൽഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന തീരുമാനത്തിൽ ഉറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. അവകാശപ്പെട്ട കേന്ദ്രഫണ്ടുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സുപ്രീം കോടതി വിശദമായ വാദംകേള്‍ക്കുമെന്ന് തീരുമാനിച്ചു
എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കേണ്ടി വരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. 19,000 കോടി രൂപ കടമെടുക്കാനുള്ള അധികാരം കേരളത്തിനുണ്ട്. വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സർക്കാരുകൾ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. അടുത്ത വ്യാഴാഴ്ച സർക്കാരുകളുടെ വാദം കേട്ടതിന് ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.