Crime
സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഒടുവിൽരേഖകൾ കൈമാറി

ന്യൂഡൽഹി: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് രേഖകൾ കൈമാറി സംസ്ഥാന സർക്കാർ. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയായിരുന്നു.
കേസ് സിബിഐക്ക് വിട്ടത് ഈ മാസം 9 നായിരുന്നു എങ്കിലും സിബിഐക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത് മാർച്ച് 16 ആണ്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്നാണ് കണ്ടെത്തൽ. സിദ്ധാർഥന്‍റെ മാതാവിന്‍റെ അപേക്ഷ സിദ്ധാർഥന്‍റെ പിതാവ് നേരിട്ടെത്തി മുഖ്യമന്ത്രിക്ക് കൈമാറിയതോടെയാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സഹപാഠികൾ ഹോസ്റ്റലിൽ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.