Crime
ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് സംഭവ സ്ഥലത്ത് പോയത് രക്ഷാപ്രവർത്തനത്തിന്

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്ഫോടനം നടന്ന സ്ഥലത്ത് ഡി വൈ എഫ് ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണെന്നും നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഡി വൈ എഫ് ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, മിഥുൻലാൽ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയാണ് അമൽബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. കൂത്തുപറമ്പ് എ സി പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സി പി എം നേതാക്കൾ പോയതിനെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു. മരണവീട്ടിൽ പോയി ആശ്വസിപ്പിക്കുന്നത് നാട്ടിൽ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. സി പി എം പാനൂർ ഏരിയാകമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകനുമായിരുന്നു ഷെറിന്റെ വീട്ടിൽ പോയത്.
ഷെറിനും സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷും നേരത്തേ സി പി എം പ്രവർത്തകരെ മർദ്ദിച്ചവരാണെന്നും ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പറഞ്ഞതിനു പിന്നാലെയായിരുന്നു പ്രാദേശിക നേതാക്കൾ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ചത്.