Crime
മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇ ഡി .നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന് നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന് ഇഡി നോട്ടീസ് അയച്ചു.കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസില്‍ നിർദേശം നല്‍കിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.
ഇനിയുള്ള ദിവസങ്ങളിൽ തുടർച്ചയായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. കേസിൽ ആദായനികുതി വകുപ്പ് ഉൾപ്പെടെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തിരുന്നു. സേവനത്തിനായി 1.75 കോടി എക്‌സാലോജിക്കിനും വീണ വിജയനും നൽകിയെന്നായിരുന്നു മൊഴി. എന്ത് സേവനമെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഏത് സേവനത്തിന് നൽകിയ പണമാണിതെന്നതിലേക്കാണ് ഇഡി അന്വേഷണം നടക്കുന്നത്.
ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്‌ക്ക് പണം നൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേ ഷണവും നടക്കുന്നത്. വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്.