Crime
ജയരാജൻ വധശ്രമക്കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെ കുറ്റവിമുക്തനാക്കി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാസ് റഹ്മാന്റെതാണ് ഉത്തരവ്
സുധാകരനെതിരെ ഗൂഢാലോചനകുറ്റമായിരുന്നു ചുമത്തിയിരുന്നത്.
1995 ഏപ്രില്‍ 12-നാണ് സംഭവം. ഇ.പി. ജയരാജന്‍ ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.
രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.ശശിക്കുപുറമേ പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ശശിയെയും പേട്ട ദിനേശനെയുമുൾപ്പെടെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അതിനാൽ ഈ കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്‍ ഹര്‍ജി ഫയൽചെയ്തിരുന്നത്