KERALA
പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പ്രതിപക്ഷ നേതാവ് വന്നാൽ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയുമെന്നും ഇത് ഭയന്നാണ് ക്ഷണിക്കാത്തതെന്നും ചാണ്ടി ഉമ്മൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സത്യത്തെ കുറച്ച് കാലം മാത്രമേ മൂടി വയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല.അതേസമയം, വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യത്തെ ചരക്കുകപ്പൽ സാൻഫെർണാണ്ടോയ്ക്ക് ഇന്ന് സർക്കാർ സ്വീകരണമൊരുക്കും. ചടങ്ങ് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ വിശിഷ്ടാതിഥിയാവും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാവും.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, ജി.ആർ.അനിൽ, എം.പിമാരായ ശശി തരൂർ, എ.എ.റഹീം, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതമാശംസിക്കും. പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോർട്ട് അവതരിപ്പിക്കും.