Crime
മുഖ്യമന്തിയെ കണ്ടുഅൻവറിൻ്റെ ശൗര്യം കെട്ടടങ്ങിസഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം പൂർത്തിയായെന്ന് പ്രതികരണം

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ഉന്നയിച്ച വിവാദങ്ങൾ കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പി.വി.അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം പൂർത്തിയായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറും. ഒരു സഖാവ് എന്ന നിലയ്ക്കാണ് ഈ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതോടെ എന്റെ ഉത്തരവാദിത്വം അവസാനിച്ചു, അൻവർ പറഞ്ഞു.തനിക്കുപിന്നിൽ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എഡിജിപി അജിത്ത് കുമാറിനെ മാറ്റിനിർത്തണോയെന്ന് സർക്കാരും പാർട്ടിയുമാണ് തീരുമാനിക്കേണ്ടത്. അജിത്ത് കുമാറിനെ മാറ്റിനിർത്തണമെന്ന ആവശ്യം എനിക്കില്ല. ആരെ മാറ്റിനിർത്തണമെന്ന് സർക്കാർ തീരുമാനിക്കട്ടെ. എല്ലാം കാത്തിരുന്ന് കാണാം. ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും സർക്കാർ പരിഗണിക്കുമെന്നാണ് വിശ്വാസം. ഈ വിഷയത്തിൽ എന്റെ പിന്നിലുള്ളത് ദൈവം മാത്രമാണെന്നും അൻവർ പറഞ്ഞു. പി. ശശിയെ മാറ്റണമെന്ന ആവശ്യത്തിൽ അൻവർ ഇന്ന് മൗനം പാലിച്ചു . മുഖ്യമന്ത്രിക്ക് മുന്നിൽ അൻവർ കീഴടങ്ങിയ പോലെയാണ് ഇന്ന് കണ്ടത്.