KERALA
സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

തൃശൂർ∙ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം.
സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. പൂരം നിലയ്ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു.