KERALA
സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ രൂക്ഷ വിമർശനമുയർത്തി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം.

കോഴിക്കോട്: മുംസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ പരോക്ഷമായി രൂക്ഷ വിമർശനമുയർത്തി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാനും ചിലരുണ്ട്. സമസ്തയിൽ ചിലർ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും ഉമർ ഫൈസി മുന്നറിയിപ്പ് നൽകി.
ഖാസിയെ സംബന്ധിച്ചിടത്തോളം എന്ത് വേണം? അവരുടെ മുമ്പിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണ്ടേ? അങ്ങനെ ഉണ്ട് എന്ന് അവർ അവകാശപ്പെടുന്നില്ല. മൂപ്പര് കിതാബ് ഓതിയ ആളാണ്, അല്ലെങ്കിൽ അങ്ങനത്തെ ആളാണ് എന്ന് ആരും പറയുന്നില്ല. സമസ്ത സിഐസി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു അത് കേൾക്കാൻ തയ്യാറില്ല. പണ്ട് അങ്ങനെയാണോ സമസ്ത എന്ത് പറയുന്നു അതിന്റെ കൂടെ ആയിരുന്നു. ഇന്ന് അതിന് തയ്യാറല്ല. സമസ്തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ്. അതുകൊണ്ട് അവര് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട് എന്ന്. ആയുധങ്ങളുണ്ട് എന്നതുകൊണ്ട് ആവശ്യം വരുമ്പോൾ അത് എടുക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാ. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങൾ. വിവരമില്ലാത്തവനെ ഖാസിയാക്കിയാലും അവിടത്തെ ഖാസിയാകുമെന്നും ഉമ്മർ ഫൈസി പറഞ്ഞു.
ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും സമസ്ത – ലീഗ് പ്രശ്നം രൂക്ഷമാകുന്നനിലയിലേക്ക് പോകുന്നത്. സിഐസിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇപ്പോൾ പോര് തുടങ്ങിയിരിക്കുന്നത്.കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസസിന്റെ ഭാരവാഹിയായി ഹക്കീം ഫൈസി ആദൃശ്ശേരി നേരത്തെ ഉണ്ടായിരുന്നു. സിഐസിയുമായി സമസ്തയിലെ ജിഫ്രി തങ്ങൾ, ഉമർ ഫൈസി മുക്കം തുടങ്ങിയ ഒരു വിഭാഗത്തിന് വലിയ എതിർപ്പുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് സിഐസിയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചു. ഹക്കീം ഫൈസി ആദ്യശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് മുൻകൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കൊണ്ടു വന്നു. ഇതാണ് ഇപ്പോൾ സമസ്തയുടെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.