Crime
അമ്മുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ് സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണപ്പെടുകയായിരുന്നു.
സഹപാഠികളിൽ ചിലർ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതിലെ തുടർ നടപടികൾ അറിയാൻ പൊലീസ് ഇന്ന് കോളേജിലെത്തി പ്രിൻസിപ്പൽ, അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. അമ്മുവിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണം നേരിടുന്ന മൂന്ന് സഹപാഠികളെ വിശദമായി ചോദ്യം ചെയ്യും.അമ്മുവിന് സഹപാഠികളായ മൂന്നുപേരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ക്ളാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാർത്ഥിനികൾ പ്രശ്നങ്ങളുണ്ടാക്കി. ടൂർ കോർഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവർ എതിർത്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നത്.
ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് അമ്മു ചാടിയ ദിവസവും ഇവരും അമ്മുവുമായി ക്ളാസിൽവച്ച് വഴക്കുണ്ടായതായും പൊലീസ് പറയുന്നു. ക്ളാസിൽ നിന്ന് വന്നയുടൻതന്നെ അമ്മു കെട്ടിടത്തിന്റെ മുകളിൽ കയറി ചാടുകയായിരുന്നുവെന്നാണ് ഹോസ്റ്റൽ വാർഡൻ പറയുന്നത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് തെളിവിനായ് ശേഖരിച്ചിട്ടുണ്ട്.