Crime
ഔഫ് അബ്ദുൾറഹ്മാന്റെ കൊലപാതകം മൂന്ന് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. യൂത്ത്ലീഗ് ഭാരവാഹി ഇർഷാദ്, ഹസൻ, ഇസ്ഹാക്ക് എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എൽഡിഎഫ് നേതൃത്വം നഗരസഭാ പരിധിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
ഇർഷാദ് മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുരണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരെ കുറിച്ചുളള വിവരങ്ങൾ ലഭ്യമായിട്ടില്ല. കാസർകോട് ജില്ലാ പോലീസ് മേധാവി അവധിയിലാണ്. കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കാണ് ജില്ലയുടെ ചുമതല. അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു.
വോട്ടെണ്ണൽ ദിവസം മുസ്ലീംലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് കൊലപാതകം എന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന് വാർഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനം തുടങ്ങിയത്.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡിൽ ഒരുസംഘം അക്രമികൾ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.