Entertainment
ആര്‍എല്‍വി രാമകൃഷ്ണന്‍ ഭരതനാട്യ വിഭാഗം പ്രൊഫസറായി കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിച്ചു.

തൃശൂർ: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ആദ്യമായാണ് നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി കലാമണ്ഡലത്തിൽ ജോലിയില്‍ പ്രവേശിച്ചത്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്
കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാവരോടും സ്‌നേഹവും കടപ്പാടും ഉണ്ടെന്നും മണിച്ചേട്ടന്‍ ഇല്ല എന്ന ദുഃഖം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നുവെന്നും ചേട്ടന്‍ പഠിപ്പിച്ചു തന്നത് അതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2022- 2024 കാലഘട്ടത്തിലാണ് താന്‍ എംഎ ഭരതനാട്യം ചെയ്യുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ വ്യക്തമാക്കി. അതിനു ശേഷമാണ് കലാമണ്ഡലത്തിലേക്ക് അപേക്ഷ ക്ഷണിച്ചതെന്നും പറഞ്ഞു. നൃത്ത വിഭാഗത്തില്‍ കലാമണ്ഡലം ആരംഭിക്കുന്ന സമയത്ത് എ ആര്‍ ആര്‍ ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു
കാലങ്ങള്‍ക്ക് മുന്‍പ് ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്ക് ശേഷം നൃത്ത വിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നത് അങ്ങേയറ്റത്തെ സൗഭാഗ്യമായി കണക്കാക്കുന്നു.
സര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പ്, കേരള കലാമണ്ഡലത്തിലെ ഭരണ സമിതി അംഗങ്ങള്‍, ഗുരുക്കന്‍മാര്‍ തുടങ്ങിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.