Connect with us

KERALA

മുല്ലപ്പെരിയാര്‍ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി

Published

on

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറിക്കൊണ്ട് ഉത്തരവായി. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിയും കേന്ദ്രം രൂപവത്കരിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പിരിച്ചുവിടുകയും പുതിയ മേല്‍നോട്ടസമിതിക്ക് രൂപം കൊടുക്കുകയും ചെയ്തു. നേരത്തെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ ജല കമ്മിഷന്റെ ചെയര്‍മാന്‍ ആയിരുന്നു. ദേശീയ ഡാം സേഫ്റ്റി അതോറിറ്റിയുടെ ചെയര്‍മാനായിരിക്കും പുതിയ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവില്‍ പറയുന്നു.

മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളുണ്ടായിരിക്കും. ഇതില്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാനും കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാനും അംഗമായിരിക്കും. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ്, 2021 -ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഇപ്പോള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേരളം പലതവണ ആവശ്യപ്പെട്ട കാര്യമായിരുന്നു ഇത്.

Continue Reading