Crime
ഷഹബാസ് കൊല കേസിലെ പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു. കേസില്‍ പ്രതികളായ വിദ്യാര്‍ഥികളെ പാര്‍പ്പിച്ച വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിന് മുമ്പില്‍ പ്രതിഷേധിച്ചിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന കമ്മിറ്റി അംഗം അര്‍ജുന്‍ പൂനത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന്‍ പീറ്റര്‍, ഫിലിപ്പ് ജോണ്‍,ശേഷ ഗോപന്‍, നൂര്‍ നിഹാദ്, ജോര്‍ജ് കെ ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു
എം.എസ്. എഫ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തരും പ്രതിഷേധവുമായ് രംഗത്ത് വരുന്നുണ്ട്. അതിനാൽ തന്നെ കനത്ത പോലീസ് കാവലും ഏർപ്പെടുത്തി
കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് മര്‍ദനമേറ്റത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ ഹാജരാക്കിയ അഞ്ചുവിദ്യാര്‍ഥികളെയും വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡ്‌ചെയ്തു. മുഴുവന്‍പേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവര്‍ക്ക് സ്‌കൂളില്‍വെച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം തിരികേ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഹാജരാവണം.