KERALA
ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാലക്ക് തലസ്ഥാന നഗരി ഒരുങ്ങി

തിരുവനന്തപുരം: ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. അനന്തപുരിയിലെ പാതയോരങ്ങളും വീട്ടുമുറ്റങ്ങളുമെല്ലാം ഭക്തിസാന്ദ്രമായിരിക്കുകയാണ്. രാവിലെ 10.15നാണ് അടുപ്പുവെട്ട്. ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു.
രാവിലെ 10.15ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് ദീപം പകരും. തുടർന്ന് മേൽശാന്തി വി മുരളീധരൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കും. സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്കും ദീപം പകരും. ചെണ്ടമേളവും മൈക്കിലൂടെ അറിയിപ്പും കേട്ടശേഷമേ ഭക്തർ അടുപ്പുകളിൽ തീപകരാവൂ. 1.15നാണ് നിവേദ്യം. 300ലേറെ ശാന്തിക്കാർ തീർത്ഥം തളിക്കാൻ അണിനിരക്കും. നിവേദ്യ സമയത്ത് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടിയുണ്ടാവും.പൊങ്കാലയോടനുബന്ധിച്ച് വലിയ രീതിയിലുളള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുളളത്.അതേസമയം, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്