International
പാകിസ്താന്റെ വ്യാജപ്രചരണങ്ങൾ തെളിവുസഹിതം പൊളിച്ചടുക്കി ഇന്ത്യ:തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് വിങ് കമാന്‍ഡര്‍

ന്യൂഡല്‍ഹി: പാകിസ്താന്റെ കള്ള പ്രചാരണങ്ങൾ തെളിവുകള്‍ സഹിതം പൊളിച്ചടുക്കി ഇന്ത്യ. ഇന്ന് കാലത്ത് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാകിസ്താന്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ തെളിവുകള്‍ സഹിതം പൊളിച്ചത്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് വിങ് കമാന്‍ഡര്‍ വ്യോമികസിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400 തകര്‍ത്തെന്നും സൂറത്തിലെയും സിര്‍സയിലെയും വ്യോമതാവളങ്ങള്‍ തകര്‍ത്തെന്നുമായിരുന്നു പാകിസ്താന്റെ പ്രചരണം. എന്നാല്‍, ഇതെല്ലാം തീര്‍ത്തും വ്യാജമാണെന്നും ഇത്തരം വ്യാജവാദങ്ങളെ ഇന്ത്യ തള്ളിക്കളയുകയാണെന്നും വ്യോമിക സിങ് പറഞ്ഞു.
പാകിസ്താന്റെ പ്രചരണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കാനായി ഇന്ത്യയിലെ വ്യോമത്താവളങ്ങളുടെ ഏറ്റവും പുതിയ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചു. തീയതിയും സമയവുമെല്ലാം രേഖപ്പെടുത്തിയ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് ഇന്ത്യ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യോമ താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം സാധാരണനിലയില്‍ തുടരുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി.