Crime
നാലുവയസുകാരി പീഡന വിവരം അമ്മയോട് പറഞ്ഞിരുന്നു

കൊച്ചി: കൊല്ലപ്പെട്ട നാലുവയസുകാരി പീഡന വിവരം അമ്മയോട് പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ദേഷ്യത്തോടെ ചോദിച്ച് തല്ലിയെന്നും പ്രതി പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. യുവതി പീഡന വിവരം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്.
എന്നാൽ മകൾ പീഡനത്തിനിരയായ വിവരം യുവതി ആരെയെങ്കിലും അറിയിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. മരിക്കുന്നതിന് തലേദിവസവും കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലാണ് ഇവർ താമസിക്കുന്നത്. അടുത്ത ബന്ധുവായതിനാൽത്തന്നെ ആരും സംശയിച്ചുമില്ല.
ഒന്നരവർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അമ്മയുടെ മൊഴി തന്നെയാണ് കേസിൽ നിർണായകമായത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞയുടൻ തന്നെ കുട്ടി പീഡനത്തിനിരയായ വിവരം ഡോക്ടർ റൂറൽ എസ് പിയെ അറിയിച്ചിരുന്നു. അദ്ദേഹം ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു.
‘ഒരാളെയായിരുന്നു കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ടത്’ എന്ന് യുവതി പറഞ്ഞിരുന്നു. പ്രിയം എന്ന വാക്ക് ഇഴകീറി പരിശോധിച്ചതോടെ പൊലീസിന് കാര്യങ്ങളിൽ ഏകദേശം വ്യക്തത കിട്ടി. തുടർന്ന് ആദ്യഘട്ടത്തിൽ മൂന്ന് പേരെ ചോദ്യം ചെയ്തു. അവരിൽ രണ്ടാളെ വിട്ടയച്ചു.മൂന്നാമൻ ആദ്യം കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ തനിക്കൊരു അബദ്ധം പറ്റിപ്പോയെന്ന് പ്രതി പറയുകയായിരുന്നു. പീഡനവും കുഞ്ഞിന്റെ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.