KERALA
ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്, അതൃപ്തി പരസ്യമാക്കി പി.വി അൻവർ

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം വൈകുന്നതിൽ അതൃപ്‌തി പ്രകടമാക്കി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അസോസിയേറ്റഡ് മെമ്പറാക്കുമെന്ന് പറഞ്ഞത് നടപ്പായില്ല. ഇതിൽ തന്റെ പ്രവർത്തകർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പി വി അൻവർ വ്യക്തമാക്കിയിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്നും അൻവർ സൂചന നൽകി. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്, സ്ഥാനമോഹികൾക്ക് മത്സരിക്കണമെങ്കിൽ പത്തുമാസത്തിനിപ്പുറം നൂറിലേറെ സീറ്റുകൾ ഒഴിവുണ്ടല്ലോയെന്നാണ് അൻവർ വാർത്താ സമ്മേളനത്തിൽചോദിച്ചത്.
‘പി വി അൻവറും യുഡിഎഫും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും എന്നതിനർത്ഥം യുഡിഎഫിൽ അല്ല എന്നല്ലേ? അപ്പോഴും ഞാൻ പുറത്തല്ലേ? സ്ഥാനാർത്ഥിയെ അവർ തീരുമാനിക്കട്ടെ. യുഡിഎഫ് പ്രവേശനം നീട്ടുന്നതിൽ അനുയായികൾക്ക് സ്വാഭാവികമായ അതൃപ്‌തിയുണ്ട്. അസോസിയേറ്റഡ് മെമ്പർ ആക്കുന്നതുപോലും ഇപ്പോഴും നടന്നിട്ടില്ല. മത്സരമോഹികൾക്ക് മത്സരിക്കാൻ ഇഷ്ടംപോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിനപ്പുറം പിണറായിയെ തോൽപ്പിക്കുക എന്നതാണല്ലോ മുഖ്യം. കേരളത്തിൽ ഇനിയും പിണറായി അധികാരത്തിൽ വരുമെന്ന വ്യാജപ്രചാരണങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ അതല്ല വസ്തുതയെന്ന് കേരളത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതുകൂടി ഉദ്ദേശിച്ചാണ് ഞാൻ രാജിവച്ചത്’- പി വി അൻവർ പറഞ്ഞു.
യുഡിഎഫ് പ്രവേശനം ഉടൻ വേണമെന്നാണ് അൻവർ ആവശ്യപ്പെടുന്നത്. സഹകരണം മാത്രം പോരെന്നും ഘടക കക്ഷിയായി തൃണമൂലിനെ ഉൾപ്പെടുത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കാനിറങ്ങുമെന്ന സൂചനയും പി വി അൻവർ നൽകുന്നു. വനം-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് താൻ മുന്നോട്ടുവച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാനുള്ള യോഗ്യതയുള്ള സ്ഥാനാർത്ഥി വി എസ് ജോയ് ആയതിനാലാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചതെന്നും പി വി അൻവർ വ്യക്തമാക്കി.