Crime
രാജേഷ് കൃഷ്ണയ്ക്കെതിരെ വ്യവസായി ഷെർഷാദ് രണ്ടു വർഷം മുമ്പ് പൊലീസിൽ നൽകിയ പരാതി പുറത്ത്.
തിരുവനന്തപുരം: വിവാദ പ്രവാസി രാജേഷ് കൃഷ്ണയ്ക്കെതിരെ വ്യവസായി ഷെർഷാദ് രണ്ടു വർഷം മുമ്പ് പൊലീസിൽ നൽകിയ പരാതി പുറത്ത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതിയിൽ മുഹമ്മദ് ഷെർഷാദ് ഉന്നയിക്കുന്നത്. പി ശ്രീരാമകൃഷ്ണൻ, ശ്യാം ഗോവിന്ദൻ, എം ബി രാജേഷ്, തോമസ് ഐസക് എന്നിവരുടെ ബെനാമിയാണ് രാജേഷെന്ന് പരാതിയിൽ ആരോപിക്കുന്നു. കിംഗ്ഡം എന്ന സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിൽ നാലുപേർക്കും നിക്ഷേപമുണ്ടെന്നും ഷെര്‍ഷാദ് പരാതിയിൽ ആരോപിക്കുന്നുണ്ട്.
2023 ൽ ഡിജിപിക്കും ആദായനികുതി വകുപ്പിനും ആണ് പരാതി നൽകിയത്. ഇതിന്‍റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കത്ത് ചോര്‍ച്ച വിവാദത്തിനിടെയാണ് പൊലീസിൽ നൽകിയ പരാതിയുടെ വിവരങ്ങളും പുറത്തുവരുന്നത്.
അതേസമയം, പരാതി ചോര്‍ച്ചാ വിവാദത്തിനിടെ സിപിഎം പിബി യോഗം ഇന്ന് ദില്ലിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിനായി ദില്ലിയിലേക്ക് തിരിച്ചു. വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം ചേരുന്നത്. ഇക്കാര്യം അജണ്ടയിലില്ലെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ എംഎ ബേബി അടക്കമുള്ള നേതാക്കൾ തയ്യാറായില്ല. ബിഹാർ തെരഞ്ഞെടുപ്പ്, വോട്ട് കൊള്ള വിവാദം തുടങ്ങിയവയിലെ നിലപാട് തീരുമാനിക്കാനാണ് യോഗമെന്നും നേതാക്കൾ വിശദീകരിച്ചു.
