NATIONAL
ഡല്‍ഹിയെ യുദ്ധക്കളമാക്കി ട്രാക്ടര്‍ റാലി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തേക്ക് ഇരച്ചുകയറി കർഷകർ. പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കർഷകർ ഡൽഹി നഗരഹൃദയത്തിൽ പ്രവേശിച്ചു. സെൻട്രൽ ഡൽഹിയിലെ ഐടിഒയിൽ ഇടിച്ചുകയറിയ കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അനുവാദമില്ലാത്ത റൂട്ടിലൂടെയാണ് കർഷകർ ട്രാക്ടർ റാലിയുമായി മുന്നേറുന്നത്.
കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനും ഗീൻ ലൈനിലെ സ്റ്റേഷനുകളും അടച്ചു. ഡൽഹിയിലേക്കുളള റോഡുകളും അടച്ചു. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂർ റാലി എന്ന് പോലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റിൽ പറത്തിയാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തിയത്.
പോലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി. പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ ഉപയോഗിച്ച് കർഷകർ ഇടിച്ചുമാറ്റിയാണ് ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഡൽഹി നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു.
ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് ആളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരിൽ ഭാരതീയ കിസാർ യൂണിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. കർഷർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കർഷകർ വീണ്ടും സംഘടിച്ചെത്തി ഡൽഹിയിലേക്കുള്ള മാർച്ച് വീണ്ടും ആരംഭിച്ചു.