Entertainment
എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം തുടരുന്നു : മമ്മൂട്ടിയും മോഹൻലാലും അന്ത്യോപചാരമർപ്പിച്ചു
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിലാണുള്ളത് . ഉച്ചയ്ക്ക് ആരംഭിച്ച പൊതുദർശനം വൈകീട്ട് മൂന്നുവരെ നീളും. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ സിനിമാ നടൻമാരായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ഉൾപ്പെടെ ടൗൺഹാളിൽ അന്തിമോപചാരം അർപ്പിച്ചു. പ്രിയപ്പെട്ട താരത്തെ കാണാൻ നൂറുകണക്കിന് ആളുകളാണ് ടൗൺഹാളിലേക്ക് എത്തുന്നത്.
രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
ജനറൽ ആശുപത്രിയിൽനിന്ന് മൃതദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഇവിടെനിന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ എറണാകുളം ടൗൺഹാളിലേക്ക് മൃതദേഹം കൊണ്ടുവന്നു.
അസുഖബാധിതനായ ശ്രീനിവാസൻ ഏറെനാളായി കണ്ടനാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇടയ്ക്ക് പൊതുപരിപാടികളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, അടുത്തിടെയുണ്ടായ വീഴ്ചയ്ക്കുശേഷം നടക്കാൻ ബുദ്ധിമുട്ടുണ്ടായി. ആരോഗ്യംക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നതായി സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു
