Crime
പെരിന്തൽമണ്ണയിൽ യുഡി എഫ് ഹർത്താൽ പിൻവലിച്ചു. മുസ്‌ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികൾ അറസ്റ്റിലായതോടെയാണ് ഹർത്താൽ ഒഴിവാക്കിയത്.
മലപ്പുറം: പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ മുസ്‌ലീം ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ പിൻവലിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് അറസ്റ്റുണ്ടായ ഉടൻ തീരുമാനം പിൻവലിച്ചതെന്ന് ലീഗ് നേതാക്കൾ പറഞ്ഞു
പെരിന്തൽമണ്ണ നഗരത്തിലാണ് രാവിലെ ആറുമുതൽ ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നത്. കഴിഞ്ഞദിവസം പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെത്തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു.
ലീഗ് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. തുടർന്ന് വൻ പ്രതിഷേധം സംഘടിപ്പിച്ച ലീഗ് പ്രവർത്തകർ ഇന്ന് ഹർത്താലിന് ആഹ്വാനം നൽകുകയായിരുന്നു.
