KERALA
ശബരിമല വിഷയത്തിൽ പറഞ്ഞത് തിരുത്തി എം.എ ബേബി

തിരുവന്തപുരം: ശബരിമല വിഷയത്തിൽ പറഞ്ഞത് തിരുത്തി എം.എ ബേബി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാട് പിൻവലിക്കുകയായിരുന്നു സിപിഎം പി.ബി.അംഗം കൂടിയായ .ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ഇക്കാര്യത്തിൽ വിധി പ്രസ്താവിക്കുമ്പോൾ ഇടത് സർക്കാരാണ് ഭരണത്തിലുളളതെങ്കിൽ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ഞങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. പാർട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സാമൂഹിക സമവായമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും ബേബി പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് എം.എ.ബേബി വ്യക്തമാക്കിയിരുന്നത്.
ഇത് വിവാദമായ സാഹചര്യത്തിലാണ് ബേബി നിലപാട് മാറ്റിയത്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്താൻ പാർട്ടി നേതൃത്യം ബേബിയോട് ആവശ്യപ്പെട്ടതായാണ് വിവരം.