Crime
മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണം ശരിയായ ദിശയിലല്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സർക്കാരിന്‍റെ നിഷ്ക്രിയത്വമാണെന്നും കോടതി വിമർശിച്ചു. മുട്ടിൽ മരം മുറിക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. 701 കേസുകളാണ് മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.എന്നാൽ ഒരു കേസിൽ പോലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് നിഷ്ക്രിയത്വമാണ് ഇത് കാണിക്കുന്നത്. കൊവിഡ് മൂലമാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇത് ശരിയായ വിശദീകരണമല്ല. അറസ്റ്റിന് കൊവിഡ് തടസമല്ല എന്നും കോടതി വ്യക്തമാക്കി.
