KERALA
പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ പരാതി വനിതാ കമ്മീഷനില്‍ നല്‍കുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ അംഗം

കൊല്ലം: പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാനും വ്യാജ പരാതി വനിതാ കമ്മീഷനില്‍ നല്‍കുന്ന സാഹചര്യമുണ്ടെന്ന് ക്മ്മീഷന്‍ അംഗം ഷാഹിദ കമാല്‍. വനിതാ കമ്മീഷനില്‍ വരുന്ന വ്യാജ പരാതികളുടെ എണ്ണം വര്‍ധിച്ചു. കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷമാണിതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പം വ്യാജ പരാതികളും വരുന്നുണ്ട്. ഇത്തരം വ്യാജ പരാതികള്‍ നമ്മുടെ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ.വ്യാജ പരാതികളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായ ഒരു കാര്യമുണ്ട്. പല വ്യാജ പരാതികളുടെയും ഉറവിടം നിയമത്തെ പറ്റി അവബോധമുള്ള സ്ത്രീകളാണ്. ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും വ്യാജ പരാതികള്‍ എത്തുന്നു. പെണ്‍കുട്ടികള്‍ ഭാരമാണെന്ന് കരുതുന്ന മനോഭാവമാണ് മാറേണ്ടത്. പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നാല്‍ എന്തോ അപകടമെന്ന് മട്ടിലാണ് രക്ഷിതാക്കള്‍ പ്രവര്‍ത്തിക്കുന്നത്.പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വേണ്ടത്. പെണ്‍കുട്ടികള്‍ക്ക് 21 വയസ്സും ആണ്‍കുട്ടികള്‍ക്ക് 25 വയസ്സും വിവാഹപ്രായമാകണം. ഈ പ്രായത്തിലെ ഇവര്‍ക്ക് പക്വതയുണ്ടാകൂ. സ്വയം പ്രാപ്തരാകുന്ന ഘട്ടത്തില്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.’ഞാന്‍ എന്റെ ജീവിതം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും അല്ലെങ്കില്‍ ഞാന്‍ ജീവിതത്തില്‍ തോറ്റാലും കുഴപ്പമില്ല മറ്റുള്ളവരെ പാഠംപഠിപ്പിക്കണം എന്ന ഒരു ചിന്ത പല പെണ്‍കുട്ടികളുടെയും മനസ്സില്‍ ഉടലെടുക്കുന്നതായാണ് എനിക്ക് തോന്നുന്നത്. മാനസികപ്രശ്നമായി നമ്മള്‍ ഇത് കാണണം. സ്വന്തം ജീവന്‍ബലിയര്‍പ്പിച്ചുകൊണ്ടാകരുത് നിയമത്തിന് വേണ്ടി അല്ലെങ്കില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തേണ്ടതെന്നും അവര്‍ കൂട്ടിച്ചേർത്തു