Crime
സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ലെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ലെന്ന് കസ്റ്റംസ്. പ്രധാന പ്രതികളിൽ ആരെയും മാപ്പുസാക്ഷികൾ ആക്കേണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം. കേസിൽ വിദേശത്തുള്ള മുഖ്യപ്രതികളിലേക്ക് അന്വേഷണം എത്താത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ പിടിയിലായവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കും.
സ്വർണക്കടത്ത് കേസിലെ നടപടികൾ പൂർത്തിയായെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ നേരത്തെ അറിയിച്ചിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ല. അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരം സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുമിത് കുമാർ അറിയിച്ചു.
കേസിൽ കേരളം പൊലീസ് സഹായിച്ചില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഭരിക്കുന്ന പാർട്ടികൾ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായി. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവർ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു. ഡോളർ കടത്തിൽ മുൻമന്ത്രി കെ. ടി ജലീലിന് നേരിട്ട് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് കെ. ടി ജലീലിന് ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി