Crime
ജഡ്ജി ഉത്തം ആനന്ദിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് സി ബി ഐ

ഡൽഹി:ധൻബാദിലെ അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് സി ബി ഐ കണ്ടെത്തൽ . റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ മനപൂർവം ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് സി ബി ഐ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കുറ്റകൃത്യത്തിന്റെ വിശകലനവും പുനര്‍നിര്‍മാണവും സിസിടിവി ഫൂട്ടേജുകളും ലഭ്യമായ ഫോറന്‍സിക് തെളിവുകളും പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്നും സിബിഐ അറിയിച്ചു. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സി ബി ഐ പറഞ്ഞു. തെളിവുകള്‍ പഠിക്കാന്‍ സിബിഐ രാജ്യത്തുടനീളമുള്ള നാല് വ്യത്യസ്ത ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പ്രതികളില്‍ നടത്തിയ ബ്രെയിന്‍ മാപ്പിംഗ്, നുണപരിശോധന എന്നിവയുടെ റിപോര്‍ട്ടുകളും ലഭിച്ചിട്ടുണ്ട്.
ജൂലൈയിലാണ് ധൻബാദിലെ അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ വാഹനമിടിച്ചത്. രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. സംഭവത്തിൽ സുപ്രിംകോടതിതി സ്വമേധയാ കേസെടുത്തിരുന്നു.