NATIONAL
മുല്ലപ്പെരിയാർ വിഷയം ഒറ്റയടിക്ക് തീർപ്പാക്കാൻ കഴിയുന്ന വിഷയമല്ലെന്ന് കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയം ഒറ്റയടിക്ക് തീർപ്പാക്കാൻ കഴിയുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി. ഇത് ഒരു തുടർച്ചയുള്ള വിഷയമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകൾ വരുമ്പോൾ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ജസ്റ്റിസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തമിഴ്നാട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി കേസ് മാറ്റി. ഇന്നലെ രാത്രി മാത്രമാണ് തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതെന്നും ഇതിന് മറുപടി നൽകുന്നതിന് കുറച്ച് കൂടി സമയം വേണം എന്നുംകേരളം കോടതിയെ അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് നവംബർ 22ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നതുവരെ ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് ജസ്റ്റിസ് എ.എം കാൻവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.