Entertainment
മുന്‍ മിസ് കേരളയുടെ ജീവന്‍ നഷ്ടപ്പെട്ട കാര്‍ അപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

കൊച്ചി: മോഡലുകളും മുന്‍ മിസ് കേരളയും റണ്ണറപ്പുമായ അന്‍സി കബീര്‍, അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കാര്‍ അപകടത്തിന് പിന്നില്‍ ദിനം പ്രതി ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. കാർ അപകട കേസ് ഇനി ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. എസ് പി ബിജി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത് . മോഡലുകളുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തു വന്നിരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടൽ ഉടമ റോയ് ജെ വയലങ്ങാട്ട് എന്തോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുന്നത്.. ഇവിടെ നടന്ന എന്തോ അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ചയാണ് ദേശീയപാതയില്‍ വൈറ്റിലയ്ക്ക് സമീപം മൂന്നുപേരുടെ മരണത്തില്‍ കലാശിച്ച കാര്‍ അപകടം എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. മരിച്ചവർ ഈ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തവരാണ്.
ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാറ്റിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് റോയിയെ അറസ്റ്റ് ചെയ്തത്. അതേസമയം, അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു തങ്കന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. റോയിയുടെ നിര്‍ദേശപ്രകാരം സൈജു മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നിരുന്നു. മോഡലുകളും സുഹൃത്തും കാര്‍ ഡ്രൈവറും മദ്യപിച്ചിരുന്നുവെന്നും, മദ്യലഹരിയില്‍ യാത്ര വേണ്ടെന്നു പറഞ്ഞിട്ടും അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് അവരുടെ സുരക്ഷയെ കരുതിയാണ് പിന്നാലെ പോയതെന്ന സൈജുവിന്‍റെ വാദത്തിലും പൊള്ളത്തരം ഉണ്ട്.
മോഡലുകള്‍ കൂടി പങ്കെടുത്ത, ഹോട്ടലില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണ് കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിനു പുറത്തെയും സിസിടിവി ദൃശ്യങ്ങള്‍ മാത്രം ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ നിന്നും മനപൂര്‍വം നീക്കം ചെയ്തിരിക്കുന്നതും സംശയങ്ങളെ ബലപ്പെടുത്തുന്നു. ഇതിനു പിന്നില്‍ ഹോട്ടല്‍ ഉടമ റോയി ആയിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. തുടര്‍ന്ന് റോയിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല.
റോയിയോട് ഡിവിആറുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് പി ഓഫിസില്‍ നിന്നും നിര്‍ദേശം ലഭിച്ചപ്പോൾ ഒരു ഡിവിആറുമായി റോയി ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും ഒറിജിനൽ ഡിവിആർ അല്ല റോയ് ഹാജരാക്കിയതെന്ന വിവരവും പുറത്ത് വന്നു. മാത്രമല്ല, റോയി കൊണ്ടുവന്ന ഡിവിആറിലും നഷ്ടപ്പെട്ട ആ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് തെളിവ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തി റോയിയെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ തന്നെ നല്‍കിയ മൊഴിയില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ റോയിയുടെ വീടിന് സമീപത്തെ കായലില്‍ ഉപേക്ഷിച്ചുവെന്ന വിവരം പൊലീസിന് കിട്ടുന്നത്. പിന്നീട് പരിശോധന കായലിലായി. പക്ഷേ, ഫലമൊന്നും ഉണ്ടായില്ല.
അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന ദൃശ്യങ്ങള്‍ ബോധപൂര്‍വം നശിപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമായെങ്കിലും, എന്തിനുവേണ്ടി ആര്‍ക്കു വേണ്ടി എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത സംരക്ഷിക്കാനാണ് ദൃശ്യങ്ങള്‍ മാറ്റിയതെന്ന് റോയി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ആരെയോ രക്ഷിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗം മാത്രമാണിതെന്നാണ് പൊലീസ് കരുതുന്നത്. ഹോട്ടലിലെ രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെ ചില ഉന്നതർ ഈ ഹോട്ടലിൽ താമസിച്ചിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം കേസിനെ കൂടുതൽ ദുരൂഹമാക്കുന്നുണ്ട്.