KERALA
സിൽവർലൈൻ പദ്ധതി സർക്കാറിന് കോടതിയുടെ വിമർശനം. സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി:സിൽവർലൈൻ പദ്ധതി സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി . ഡിപിആറിൽ ശരിയായ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേ എന്തിനാണെന്നും കോടതി ചോദിച്ചു. എന്നാൽ സമാനമായ ഹർജിയിൽ ഡിവിഷൻ ബെഞ്ചിൽ വിധി വരാനുണ്ടെന്നും എതിർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ വാദിച്ചു. കേസ് മാറ്റിവെക്കണമെന്നും സിംഗിൾ ബെഞ്ചിനോട് സർക്കാർ ആവശ്യപ്പെട്ടു.
സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികൾ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് താൽക്കാലികമായി തടഞ്ഞിരുന്നു. ഹൈക്കോടതിയെ സമീപിച്ച പത്തിലധികം ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി സംഗിൾ ബെഞ്ച് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണക്ക് എത്തിയപ്പോഴാണ് സർക്കാർ നടപടി ചോദ്യംചെയ്യുന്ന ചില ചോദ്യങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്തിനുവേണ്ടിയാണ് ഈ സർവേ നടത്തുന്നതെന്നും അതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്നും ഹൈക്കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ഡിപിആർ തയ്യാറാകുന്നതിന് മുമ്പായിരുന്നു ശരിയായ സർവേ നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നത്. ഇപ്പോൾ എന്ത് സാഹചര്യത്തിലാണ് സർവേ നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമല്ലാത്ത സർവേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.
എതിർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്നും കേസ് മാറ്റിവെക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.