KERALA
ലോകായുക്ത ഭേദഗതി ഓര്‍ഡിനൻസിന് സ്റ്റേ ഇല്ല

കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്യാതിരുന്ന കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്.
രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ്. ഇത് നടപ്പിലാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിലടക്കം വിവേചനവും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഹരജിക്കാരന്‍ തന്നെയാണ് ഒർഡിനന്‍സിനെതിരെ ഹർജി നൽകിയിരിക്കുന്നത്. ലോകായുക്തയില്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.