KERALA
എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിന് എത്തിയ പി പി ഷൈജലിനെ തടഞ്ഞു

കോഴിക്കോട്:എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിന് എത്തിയ പി പി ഷൈജലിനെ തടഞ്ഞു. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ കോടതിയുത്തരവുമായി യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടും സ്ഥലത്തേക്ക് കയറ്റിയില്ല.
യോഗം നടക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണ്. ഇതോടെ ഗേറ്റിന് പുറത്ത് ഷൈജിൽ പ്രതിഷേധിച്ചു. പുറത്താക്കിയ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പി പി ഷൈജൽ പറഞ്ഞു.ചില നേതാക്കൾ ലീഗിനെ തകർക്കുകയാണെന്നും ഷൈജൽ പറഞ്ഞു. നേതാക്കൾ സംഘടനയെ കൊല്ലുകയാണ്. എംഎസ്എഫിലെ അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും” ഷൈജൽ പറഞ്ഞു.
എംഎസ് എഫിൽ നിന്നും കാരണമില്ലാതെ പുറത്താക്കിയതിനെതിരെ കൽപ്പറ്റ മുൻസിഫ് കോടതിയിൽ നിന്നും അനുകൂല വിധി നേടിയാണ് ഷൈജൽ യോഗത്തിനെത്തിയത്. എന്നാൽ കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്‍റെയും മുസ് ലീം ലീഗ് നേതാക്കളുടെയും നിലപാട്.
അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ എം എസ് എഫിൽ നിന്നും ലീഗിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം. ഹരിത വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതും ലീഗ് നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചതുമാണ് ഷൈജലിനെതിരായ നടപടിക്ക് കാരണം.