Connect with us

KERALA

സിൽവർ ലൈൻ :പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് വി.ഡി.സതീശൻ

Published

on

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അൻവർ സാദത്ത്എം എൽ.എ നിയമസഭയിൽ 27.10.21 ന് പദ്ധതി ഡി.പി.ആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തി വയ്ക്കാനാണ് സർക്കാർ ശ്രമിച്ചതെന്നുംസതീശൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
മറുപടി നൽകാത്തത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഗത്യന്തരമില്ലാതെ സർക്കാരിന് ഡി.പി.ആർ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡി.പി.ആർ രേഖകൾ അപൂർണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പൂർണ്ണ ഡി.പി.ആർ പുറത്തുവിടാൻ സർക്കാർ തയാറാകാത്തത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും സതീശൻ ചുണ്ടിക്കാട്ടി.

പല സ്റ്റേഷനുകൾ സംബന്ധിച്ചും പൂർണമായ ഡാറ്റ ഡിപിആറിൽ ഇല്ല. ഏറ്റവും പ്രധാനമായി പദ്ധതിയുടെ Techno-Economic feasibility സംബന്ധിച്ച് വ്യക്തമായ രേഖകളും ഉൾപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. ഈ കാര്യങ്ങളിൽ നിന്നും ലഭ്യമാക്കിയിരിക്കുന്ന രേഖകൾ അപൂർണ്ണമാണ്.അലൈൻമെന്റ് ഡ്രോയിങ് പരിശോധിച്ചാൽ 115കി. മീ. ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 115 മുതൽ 530കി. മീ. വരെയുള്ള ദൂരത്തിന്റെ ഡ്രോയിങ് ഉൾപ്പെടുത്തിയിട്ടില്ല.

നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാർ അനാവശ്യ ധൃതി കാട്ടിയത്. പദ്ധതി നടപ്പാക്കുന്നതിനേക്കാൾ വിദേശ ഏജൻസികളിൽ നിന്നും എത്രയും വേഗം വായ്പ തരപ്പെടുത്തി കമ്മീഷൻ കൈപ്പറ്റുകയെന്നതു മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. സാമൂഹിക, പരിസ്ഥിതി ആഘാത പഠനമോ വ്യക്തമായ ഒരു പദ്ധതി രേഖയോ ഇല്ലാതെ ഇതുപോലൊരു വൻകിട പദ്ധതിയുടെ പേരിൽ പൊതുജനത്തെ ഭീതിയിയിലാഴ്ത്തി സർക്കാർ നടത്തുന്ന ഒളിച്ചുകളി അഴിമതി ലക്ഷ്യമിട്ടുള്ളതല്ലെങ്കിൽ പിന്നെ എന്താണ്? എന്ന് സതീശൻ ചോദിച്ചു.

നിയമസഭയെയും പൊതുജനത്തെയും പരസ്യമായി വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും ധാർഷ്ട്യം വിലപ്പോകില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നൽകുന്നു. ഏകാധിപത്യവും ഫാസിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാൻ ഇത് ഉത്തർപ്രദേശല്ല കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു ലേബലിൽ തീവ്ര വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരിനെയും ഓർമ്മപ്പെടുത്തുന്നുവെന്നും സതീശൻ പറഞ്ഞു.

Continue Reading