Crime
ആര് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നടപടിയെടുക്കാൻ പേടിയാണെങ്കിൽ തുറന്നുപറയണം: രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹൈക്കോടതി.സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പാതയോരങ്ങളിൽ വ്യാപകമായി കൊടി തോരണങ്ങൾ കെട്ടിയതിനെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ആരാണ് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നിമയവിരുദ്ധമായി ആരു പ്രവർത്തിച്ചുവെങ്കിലും അവർക്കെതിരെ നടപടിയെടുക്കുക എന്നതാണ് മുഖ്യമായിട്ടുള്ളതെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കോർപ്പറേഷൻ അനുമതിക്ക് വരുദ്ധമായാണ് ഫൂട്പാത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത്. നിമയലംഘനങ്ങൾക്ക് നേരെ കോർപ്പറേഷൻ കണ്ണടച്ചതെങ്ങനെ? നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപ്പറേഷൻ സെക്രട്ടറി തുറന്നുപറയണമെന്നും കോടതി വിമർശിച്ചു. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കോടതി പരിഹസിച്ചു.സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, റോഡിൽ നിറയെ കൊടിതോരണങ്ങളാണെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനു പിന്നാലെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ പരാമർശം. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഒരു പാർട്ടിക്കു മാത്രം എന്തും ചെയ്യാമെന്നാണോ. പാവപ്പെട്ടവർ ഹെൽമെറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നുണ്ടല്ലോ? ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥിതിയെന്നും കഴിഞ്ഞ ദിവസം കോടതി പരാമർശിച്ചിരുന്നു