Connect with us

Crime

തപാൽ വകുപ്പിന്‍റെ പേരിൽ ഓൺലൈൻ തട്ടിപ്പ് സജീവം

Published

on


കോട്ടയം: ഇന്ത്യൻ തപാൽ വകുപ്പിന്‍റെ പേരിൽ ഓൺലൈൻ തട്ടിപ്പ് സജീവം. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം സർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിലാണ് തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ യഥാർഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു വ്യക്തിയെ അല്ലെങ്കിൽ പ്രസ്ഥാനത്തെ കബളിപ്പിച്ച് അവരുടെ തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്നതിനോ, അവരുടെ കമ്പ്യൂട്ടറുകളിലോ സ്മാർട്ട് ഫോണുകളിലോ ആക്രമണകാരികളായ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യൽ എഞ്ചിനീയറിങ് രീതിയാണ് ഫിഷിങ്.

ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം സർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിൽ ഒരു ലിങ്ക് വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പുകാർ പുറത്തുവിടുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തെളിയും. ഇവിടെ നിന്നും നിങ്ങൾക്ക് 6000 രൂപ ഗവൺമെന്റ് സബ്സിഡി ഇനത്തിൽ ലഭിക്കാനുണ്ട് എന്ന സന്ദേശം ലഭിക്കുന്നു. തുടർന്ന് അവർ നൽകിയിട്ടുള്ള  ലളിതമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടുന്നു. ഇവിടെ നിന്നാണ് പണി തുടങ്ങുന്നത്.

ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ യഥാർഥ വെബ്സൈറ്റ് ആണെന്നു കരുതി ഇതെല്ലാം ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്കുള്ള സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതിൽ തന്നിട്ടുള്ള ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ക്ലിക്ക് ചെയ്താൽ വൻ തുകയോ പുതിയ വാഹനങ്ങളോ  ഒക്കെയായിരിക്കും നിങ്ങൾക്ക് സമ്മാനമായി ലഭിക്കുന്നത്. ഈ സമ്മാനം ലഭിക്കുന്നതിനുവേണ്ടി അവർ നൽകുന്ന ലിങ്ക് 4 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ അതല്ലെങ്കിൽ 20 വാട്സ് ആപ്പ് നമ്പറിലേക്കോ അയച്ചു നൽകാൻ ആവശ്യപ്പെടും. ഇതുകൊണ്ട് തീരുന്നില്ല.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ്, തിരിച്ചറിയൽ ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവയാണ് പിന്നീട് നൽകേണ്ടത്. ഇതെല്ലാം അയച്ചാൽ പിന്നീടാണ് പണി തുടങ്ങുന്നത്. സമ്മാനം – സമ്മാനത്തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിനുവേണ്ടി പ്രോസസിങ് ചാർജ്, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ തട്ടിപ്പുകൾ പറഞ്ഞ് ആദ്യം പ്രലോഭിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും ചെറിയ തുകകളായി തട്ടിപ്പുകാർ പണം കൈക്കലാക്കും. വലിയ തുക ലഭിക്കാനുണ്ടെന്നുള്ള കരുതലിൽ തട്ടിപ്പിനിരയാകുന്നവർ പലപ്പോഴായി ചെറിയ തുകകൾ അയച്ചു നൽകും. ചുരുക്കത്തിൽ പണം നഷ്ടപ്പെടുന്ന വഴിയറിഞ്ഞു വരുമ്പോൾ ഇരയായിരിക്കും. അതല്ലെങ്കിൽ നിങ്ങളുടെ വിവരങ്ങളെല്ലാം മനസിലാക്കിയ തട്ടിപ്പുകാർ നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകുകയും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന്റേയും കമ്പ്യൂട്ടറിന്റേയും നിയന്ത്രണം കൈക്കലാക്കിയ ശേഷം നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കും. 

ഇന്ന് പോസ്റ്റൽ വകുപ്പിന്റെ പേരിലാണ് ഈ തട്ടിപ്പെങ്കിൽ ഇതിന് മുൻപും സമാനമായ തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ട്. പലരുടേയും അക്കൗണ്ടുകൾ കാലിയായിട്ടുമുണ്ട്. ഇന്ത്യൻ ഓയിൽ സബ്സിഡി ഗിഫ്റ്റ്, ആമസോണിൽ നിന്നുള്ള ഗിഫ്റ്റ്, പ്രമുഖ ബ്രാൻഡുകളുടെ ജന്മദിനാഘോഷ സമ്മാനം ഇങ്ങനെ പോകുന്നു തട്ടിപ്പിന്റെ വേർഷനുകൾ.

ഇന്ത്യാ പോസ്റ്റിന്റെയടക്കം പ്രചരിക്കുന്ന ഇത്തരം ലിങ്കുകൾ അവഗണിക്കുക. അതിൽ ക്ലിക്ക് ചെയ്യുകയോ ആർക്കും അയച്ചു കൊടുക്കുകയോ അരുത്. ഇന്ത്യൻ തപാൽ വകുപ്പ് ഇത്തരത്തിൽ ആർക്കും സമ്മാനങ്ങൾ നൽകുന്നില്ല എന്നറിയുക. യഥാർഥ ഇന്ത്യൻ തപാൽ വകുപ്പ് (ഇന്ത്യാ പോസ്റ്റ്) വെബ്സൈറ്റിന്റെ ശരിയായ വെബ് വിലാസം (URL) ശ്രദ്ധിക്കുക. ഇപ്പോൾ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസവും തിരിച്ചറിയുക. നമ്മൾ ശ്രദ്ധിക്കാതെ ഫോർവേഡ് ചെയ്യുന്ന ഒരു സന്ദേശം ചിലപ്പോൾ മറ്റുള്ളവരുടെ സമ്പാദ്യം നശിപ്പിച്ചേക്കാം.

Continue Reading